
ജാമിഅ മദീനതുന്നൂർ ഫിനിഷിങ്ങ് കോഴ്‌സ് : രണ്ടാം ബാച്ച് വിദ്യാർത്ഥികൾക്ക് ആൻഡമാനിൽ ഉജ്ജ്വല വരവേൽപ്പ്
പോർട്ട് ബ്ലെയർ: ജാമിഅ മദീനതുന്നൂർ നൂറാനി ഫിനിഷിങ് കോഴ്‌സിനായി ആൻഡമാൻ മർകസിലെത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ്പ്. ജാമിഅ മദീനതുന്നൂറിൻ്റെ വിവിധ മിഷനുകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് വ്യത്യസ്ത സ്പെഷലൈസേഷനും ഫീൽഡ് എക്സ്‌പോഷറും നൽകുന്ന രീതിയിലാണ് ഫിനിഷിങ്ങ് കോഴ്‌സ് സംവിധാനിച്ചിട്ടുളളത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയ സാന്നിധ്യവും വിശ്രുത പണ്ഡിതനുമായ അല്ലാമാ ഫള്ലെ ഹഖ് ഖൈറാബാദി (റ) അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ അദ്ദേഹത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ മർകസ് ഫള്ലെ ഹഖ് ക്യാമ്പസിലാണ് വിദ്യാർത്ഥികൾക്ക് രണ്ട് വർഷ പഠനവും പരിശീലനവും ഒരുക്കിയിട്ടുള്ളത്.വൈജ്ഞാനിക പരിശീലനത്തോടൊപ്പം ആൻഡമാനിലെ പ്രാദേശിക സംസ്കാരങ്ങളുടെയും പൈതൃകത്തിന്റെയും പഠനം കോഴ്‌സിന്റെ ഭാഗമാകും.
മുദരിസ് റാഷിദ് നൂറാനി ചീക്കോടിന്റെ നേതൃത്വത്തിൽ 7 വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് രണ്ടാം ബാച്ചിൽ എത്തിച്ചേർന്നിട്ടുള്ളത്. ഇതിൽ ആറ് വിദ്യാർത്ഥികൾ ജാമിഅ മദീനതുന്നൂർ ശുഹദ എജ്യു കാമ്പസ് ഒമാനൂരിലും ഒരാൾ പേരാമ്പ്ര ദാറുൽ ഖുർആൻ ക്യാമ്പസിലുമാണ് ബാച്ചിലർ പഠനം പൂർത്തിയാക്കിയത്. നേരത്തെ പഠനം പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ വൈജ്ഞാനിക-സാമൂഹിക സേവന മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യാത്രയപ്പ് നൽകിയ വിദ്യാർത്ഥികൾക്ക് ആൻഡമാനിൽ മർകസ് കമ്മറ്റി വിപുലമായ സ്വീകരണമാണ് ഒരുക്കിയത്.











