
സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി അഹ്മദ് റാഷിദ് നൂറാനി
കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ പൂർവ്വ വിദ്യാർഥി അഹ്മദ് റാഷിദ് നൂറാനിക്ക് സൈക്കോളജിയിൽ ഡോക്ടറേറ്റ്. മധ്യപ്രദേശിലെ അമർഖണ്ഡകിലുള്ള ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ (ഐ.ജി.എൻ.ടി.യു) “എപ്പിസ്റ്റമിക് കോഗ്നിഷൻ ഇന്റർവെൻഷന്റെ വികസനവും സാംസ്കാരിക ശേഷിയിലുള്ള അതിന്റെ സ്വാധീനവും” എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ജാമിഅ മദീനതുന്നൂറിലെ ഏഴു വർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പഠനവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും പൂർത്തിയാക്കിയ ശേഷം ഐ.ജി.എൻ.ടി.യുവിൽ നിന്ന് അപ്ലൈഡ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ അഹ്മദ് റാഷിദ് നൂറാനി നിലവിൽ ചെന്നൈയിലെ ക്രസന്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.
നേരത്തെ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് നേടിയിട്ടുള്ള റാഷിദ് നൂറാനി ഗേറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 198-ാം റാങ്ക് നേടിയിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച അദ്ദേഹം വിവിധ അക്കാദമിക ജേണലുകളിൽ എട്ട് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.2022-ൽ അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച മാനസികാരോഗ്യവും കോവിഡ്-19-ഉം സംബന്ധിച്ച അന്തർദേശീയ സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധത്തിന് മികച്ച ഗവേഷണത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
കാർണ്ണാടക മംഗളൂരു കെ.സി. റോഡ് സ്വദേശികളായ സയ്യിദ് മുഹമ്മദ്–ആയിഷാബി ദമ്പതികളുടെ മകനാണ് അഹ്മദ് റാഷിദ് നൂറാനി. മികച്ച നേട്ടം കൈവരിച്ച അദ്ദേഹത്തെ ജാമിഅ മദീനത്തുന്നൂർ ഫൗണ്ടിംഗ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അഭിനന്ദിച്ചു.











